Feb 24, 2026 10:27 AM

പാനൂർ :(www.panoornews.in) കരൾ മാറ്റ ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന പാനൂർ മൊകേരിയിലെ പിഞ്ചുകുഞ്ഞ് ധ്രുവിമോൾക്ക് ആശ്വാസമേകാൻ ബസ് ജീവനക്കാരുടെ സാന്ത്വന യാത്ര. പാനൂർ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഹിരൺമയി, ജാനകി, ഉത്രാടം ബസുകളാണ് ധ്രുവിമോൾ ചികിത്സാ ഫണ്ടിലേക്ക് പണം കണ്ടെത്താൻ തിങ്കളാഴ്ച സാന്ത്വന യാത്ര നടത്തിയത്.

മൊകേരി കടേപ്രത്തെ കളരിപറമ്പത്ത് രജിലേഷിന്റെയും, ദിവ്യയുടെയും പിഞ്ചുകുഞ്ഞ് ധ്രുവിമോൾ ഇന്ന് ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്. കരൾ മാറ്റ ശസ്ത്രക്രിയ മാത്രമാണ് കുഞ്ഞിന് ഇനി പ്രതീക്ഷ. എന്നാൽ ഏകദേശം 50 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ കുടുംബത്തിന് അതീതമായ ഒരു ഭാരമായി മാറിയിരിക്കുകയാണ്.

അമ്മ ദിവ്യ തന്റെ കരൾ പകുത്ത് നൽകാൻ സന്നദ്ധയായിട്ടുണ്ടെങ്കിലും, ചികിത്സാചെലവ് കുടുംബത്തെ വലയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാനൂർ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ബസ് ജീവനക്കാരും, ഒപ്പം ഉടമകളും കുഞ്ഞിന് ആശ്വാസ ഹസ്തം നീട്ടിയത്.

പാനൂർ–തലശേരി റൂട്ടിലോടുന്ന ഹിരൺമയി, ഉത്രാടം, പാനൂർ–കൂത്തുപറമ്പ് റൂട്ടിലോടുന്ന ജാനകി എന്നീ മൂന്ന് ബസുകളാണ് “സാന്ത്വന യാത്ര” സംഘടിപ്പിച്ചത്. ഒരു ദിവസത്തെ മുഴുവൻ വരുമാനവും ചികിത്സാ ഫണ്ടിലേക്ക് മാറ്റിവെക്കുകയും, ബസ് തൊഴിലാളികൾ ഒരു ദിവസത്തെ വേതനവും സംഭാവന ചെയ്യുകയും ചെയ്യും.

യാത്രക്കാരും ഈ കാരുണ്യപ്രവർത്തനത്തിൽ സജീവമായി പങ്കാളികളായി കൂടുതൽ സംഭാവന നൽകി ധ്രുവിമോളുടെ ചികിത്സയ്ക്കായി കൈകോർത്തു. “കുഞ്ഞ് സുഖം പ്രാപിക്കണം എന്നതാണ് ഞങ്ങളുടെ ഏക പ്രാർത്ഥന,” യെന്ന് ബസ് ജീവനക്കാരും പറയുന്നു.

സമൂഹത്തിലെ കരുണയും മനുഷ്യസ്നേഹവും ഇന്നും ജീവനോടെയുണ്ടെന്ന് തെളിയിക്കുന്ന ഹൃദയസ്പർശിയായ മാതൃകയായി ഈ സാന്ത്വന യാത്ര അക്ഷരാർത്ഥത്തിൽ മാറി. കൂടുതൽ ബസുകൾ ധ്രുവിമോൾക്കായി സാന്ത്വന യാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണ്.

Panoor bus employees also conducted a condolence walk for Dhruvimol

Next TV

Top Stories










News Roundup