(www.panoornews.in)വാണിജ്യ പാചകവാതക വില കുത്തനെ ഉയർത്തിയതിനെതിരേ സംസ്ഥാനത്ത് നാളെ ഹോട്ടൽ റസ്‌റ്റോറൻ്റ് മേഖല 24 മണിക്കൂർ അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ ആഹ്വാനപ്രകാരമാണ് സമരം.ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറി, ക്യാന്റീൻ എന്നിവയ്ക്കൊപ്പം ഓൺലൈൻ ഭക്ഷ്യവിതരണവും നിർത്തിവയ്ക്കും. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 993 രൂപ വർധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ സിലിണ്ടർ വില 3,000 രൂപ കവിഞ്ഞിരിക്കുകയാണ്.പുതിയ നിരക്കുകൾ പ്രകാരം കൊച്ചിയിൽ 3,085 രൂപ, തിരുവനന്തപുരത്ത് 3,106 രൂപ, കോഴിക്കോട് 3,117.5 രൂപയായി.
വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസുകൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധ മാർച്ചുകളും ധർണകളും സംഘടിപ്പിക്കും. എറണാകുളം പനമ്പിള്ളി നഗറിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിലെ സമരം സംസ്ഥാന പ്രസിഡൻ്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്യും. വ്യാപാര മേഖലയിലെ വിവിധ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


പാചകവാതക വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കേണ്ടിവരുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
Cooking gas price hike; No rice, no tea in hotels in the state tomorrow












































