പാനൂർ : (www.panoornews.in)തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് കൂത്തുപറമ്പ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുകയും, യു.ഡി.എഫ് പരാജയപ്പെട്ടതിനും പിന്നാലെ മണ്ഡലം മുസ്ലീം ലീഗ് നേതൃത്വത്തിനു എതിരെ കടുത്ത പ്രതിഷേധവുമായി ഒരു കൂട്ടം ലീഗ് പ്രവർത്തകർ രംഗത്തിറങ്ങി.
കൂത്തുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജൻ്റെ തോൽവിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാനൂർ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.കല്ലിക്കണ്ടി, കരിയാട് , പെരിങ്ങളം മേഖലകളിൽ നേതാക്കൾക്കെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രകടനം നടത്തി.
മണ്ഡലം നേതാക്കളുടെ കോലവും പ്രവർത്തകർ കത്തിച്ചു. വീട് ഭരിക്കാൻ അറിയാത്തവൻ നാടു ഭരിക്കാൻ തുനിയേണ്ട, കൂത്ത് പറമ്പ് വേണം പോലും, രാജിവച്ച് പുറത്തു പോകൂ എന്നീ മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദിനെതിരെ ഇന്നലെ തന്നെ ഒരു കൂട്ടം യൂത്ത് ലീഗ് പ്രവർത്തകർ മുന്നോട്ടു വന്നിരുന്നു. സംസ്ഥാനത്താകെ യുഡിഎഫ് തരംഗമുണ്ടായിട്ടും കൂത്തുപറമ്പിൽ പാർട്ടിയിലെ ഗ്രൂപ്പ് വഴക്കാണ് പരാജയ കാരണമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്.
സംസ്ഥാനത്ത് മികച്ച വിജയം ലീഗ് നേടിയിട്ടും, കൂത്തുപറമ്പ് ഉൾപ്പെടെ ജില്ലയിലെ രണ്ട് സീറ്റിലും ലീഗ് പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പിൻ്റെ തുടക്കത്തിൽ തന്നെ സംസ്ഥാന ലീഗ് നേതാക്കൾ ഉൾപ്പെടെ പലരും പാനൂരിലെത്തി കൂത്തുപറമ്പ് മണ്ഡലത്തിലെ വിഭാഗീയത പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നേറണമെന്നും അല്ലാത്തപക്ഷം നേതൃത്വത്തിനെതിരെ ശക്തമായി നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.


ഇത് അവഗണിച്ചും ചിലർ വിഭാഗീയ പ്രവർത്തനം നടത്തിയെന്നാണ് അണികൾ ആരോപിക്കുന്നത്. മണ്ഡലം നേതൃത്വത്തിലെ പി.കെ.ഷാഹുൽ ഹമീദ്, കാട്ടൂർ മുഹമ്മദ്, വി.നാസർ എന്നിവരുടെ പേരുകൾ സ്ഥാനാർത്ഥി പട്ടികയിൽ വന്നെങ്കിലും ഇവർ വന്നാൽ വിഭാഗീയത ശക്തമാകുമെന്ന കാരണത്താൽ പുറത്ത് നിന്നും സ്ഥാനാർത്ഥിയെ കണ്ടെത്തുകയായിരുന്നു. എന്നിട്ടും വിഭാഗീയ പ്രവർത്തനം നടത്തി പാർട്ടി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയെന്നാരോപിച്ചാണ് പ്രവർത്തകർ പ്രകടനം നടത്തുകയുംമണ്ഡലം നേതാക്കളുടെ കോലവും കത്തിച്ചത്.
While the UDF is celebrating its victory across the country, activists are protesting against the League leadership in Panur and burning effigies of leaders.











































