(www.panoornews.in)കാലവർഷത്തിനു മുന്നോടിയായി കോഴിക്കോട് ജില്ലയിൽ വ്യാപകമായി കനത്ത മഴ. നഗരത്തിലും കിഴക്കൻ മലയോരമേഖലയിലുമാണ് ഞായറാഴ്ച വൈകിട്ടോടെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടങ്ങിയത്. കനത്ത മഴയ്ക്കിടെ ഉണ്ടായ മിന്നലിൽ തിരുവമ്പാടിയിൽ ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ (50) ആണ് മരിച്ചത്. കോഴി ഫാമിൽ നിൽക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് മിന്നലേറ്റതെന്നാണ് വിവരം.
താമരശ്ശേരിയിൽ നാല് പേർക്കും കൂടരഞ്ഞിയിൽ രണ്ടു പേർക്കും മിന്നലിൽ പരുക്കേറ്റു. താമരശ്ശേരി പുതുപ്പാടിയിൽ ഒരു മരണ വീടിനുള്ളിൽ നിൽക്കുമ്പോഴാണ് സാബിത, വഹീദ എന്നിവർക്കു മിന്നലേറ്റത്. താമരശ്ശേരിയിൽ ഇന്ദുലേഖ, അംബിക എന്നിവർക്കും മിന്നലിൽ പരുക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടരഞ്ഞിയിൽ കൂമ്പാറ മുണ്ടുമല സ്വദേശികളായ സ്ത്രീക്കും പുരുഷനുമാണ് പരുക്കേറ്റത്. ഇതിൽ ഒരാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടാമത്തെയാളെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയോരമേഖലയിൽ രാത്രിയിലും കനത്ത മഴ തുടരുകയാണ്.
Content Highlight: Heavy rain in Kozhikode hilly region; One dead, five injured in lightning strike





















.jpg)























