(www.panoornews.in)കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിപ്പോയ കൊട്ടിയൂർ അമ്പായത്തോട് സ്വദേശി അച്ചേരിക്കുഴി രാജേഷിനെ (50) ഉൾവനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വനംവകുപ്പും പോലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അമ്പായത്തോട്ടിലെ ഭാര്യയുടെ വീട്ടിൽനിന്ന് രാജേഷ് കഴുത്തിൽ മുറിവേൽപ്പിച്ച് അടുത്തുള്ള വനത്തിലേക്ക് ഓടിയത്. രക്തക്കറപുരണ്ട ടീഷർട്ട് വനത്തിനുള്ളിലെ തോട്ടത്തിൽനിന്ന് കണ്ടെത്തി. വെളിച്ചക്കുറവും വന്യമൃഗസാന്നിധ്യമുളള വനമേഖലയായതിനാലും രാത്രിയോടെ നിർത്തിയ തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കുകയായിരുന്നു.


മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. പ്രമോദ് കുമാർ, കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്. സജീവ് കുമാർ, ബിഎഫ്ഒ വി.സി. പ്രജീഷ് കുമാർ, കേളകം പോലീസ് സബ് ഇൻസ്‌പെക്ടർ വർഗീസ് തോമസ്, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം തുടങ്ങിയവർ തിരച്ചിലിന് നേതൃത്വം നൽകി.
Body of Kottiyoor native found after stabbing himself in the neck and fleeing into the forest











































