(www.panoornews.in)ഭാര്യയെ നോക്കി കുരച്ചതിന്റെ ദേഷ്യത്തിൽ അയൽവീട്ടിലെ വളർത്തുനായയെ വടി കൊണ്ട് തല്ലിക്കൊല്ലാൻ ശ്രമം. ബെംഗളൂരു മാദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ അവരെഹള്ളി ഗ്രാമത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. നായയുടെ ഉടമ അഞ്ജനപ്പ നൽകിയ പരാതിയിൽ ഗോപി എന്നയാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏപ്രിൽ 9-ന് രാത്രിയാണ് സംഭവം. അഞ്ജനപ്പയുടെ വളർത്തുനായ ഗോപിയുടെ ഭാര്യയെ നോക്കി കുരച്ചുവെന്ന് പറയുന്നു. ഇതിൽ പ്രകോപിതനായ ഗോപി, അഞ്ജനപ്പയുടെ വീട്ടിലെത്തി ഗേറ്റിന് സമീപം കെട്ടിയിട്ടിരുന്ന നായയെ വടി ഉപയോഗിച്ച് യാതൊരു ദയയുമില്ലാതെ അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നായയുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് ബോധം നഷ്ടപ്പെട്ടു.
ഉടൻ തന്നെ ഉടമസ്ഥർ അതിനെ ഒരു പെറ്റ് ക്ലിനിക്കിൽ എത്തിച്ച് ചികിത്സ നൽകി. ഭാഗ്യവശാൽ, നായയുടെ ജീവൻ രക്ഷിക്കാനായി. ഗോപി നായയെ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ തെളിവിന്റെ അടിസ്ഥാനത്തിലാണ് മാദനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
A young man brutally beat up a neighbor's pet dog for barking at his wife, a case has been filed.













































