(www.panoornews.in)സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. പ്രത്യേകിച്ച് സിനിമ, മീഡിയ, ഫോട്ടോഗ്രഫി മേഖലകളിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യം വെച്ച് പുതിയ തരത്തിലുള്ള 'ഹണി ട്രാപ്പ്' രീതികൾ വ്യാപകമാകുകയാണ്.
പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് "Where are you from?" പോലുള്ള സന്ദേശങ്ങൾ അയച്ച് ബന്ധം സ്ഥാപിക്കുന്നതാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. തുടർന്ന് തുടർച്ചയായി വീഡിയോ കോൾ ചെയ്ത് ഇരകളെ വലയിലാക്കാൻ ശ്രമിക്കുന്നു.
വീഡിയോ കോൾ വഴി ആണ് കൂടുതൽ കുരുക്കുകൾ തുടരുന്നത്.വീഡിയോ കോൾ അറ്റൻഡ് ചെയ്യുന്ന നിമിഷം മറുവശത്ത് നിന്ന് അശ്ലീല പ്രദർശനം നടത്തുകയും, അതിനൊപ്പം ഇരയുടെ മുഖം സ്ക്രീനിൽ കാണുന്ന വിധത്തിൽ റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പിൻ്റെ അടുത്ത ഘട്ടം. അതിനാൽ പണം നൽകാത്ത പക്ഷം വീഡിയോ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയയ്ക്കുമെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളിൽ പലരും മാനസിക സമ്മർദ്ദത്തിലാകുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ നേരിടുന്നവർ ഭയപ്പെടാതെ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം കേസുകളിൽ വേഗത്തിലുള്ള നടപടി സ്വീകരിക്കുന്നതായും അവർ വ്യക്തമാക്കി
'Where are you from..?'; 'Honey trap' scams on social media are on the rise, caution advised










































