(www.panoornews.in)തിരഞ്ഞെടുപ്പിന്റെ തലേദിവസം സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തമ്മിൽത്തല്ല്. ബ്രാഞ്ച് സെക്രട്ടറിയുടെ അടിയേറ്റ് പാർട്ടി അംഗത്തിന്റെ വാരിയെല്ല് തകർന്നു. എസ്റ്റേറ്റിലുള്ള നേമം മണ്ഡലത്തിലെ എൽ.ഡി.എഫ്. മേഖല തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽവെച്ചാണ് വൈകീട്ട് സംഭവം നടന്നത്.
സി.പി.എം. പാപ്പനംകോട് ദർശന ബ്രാഞ്ച് സെക്രട്ടറി സജീവാണ് ബ്രാഞ്ച് അംഗവും റേഷൻ കടയുടമയുമായ ജോയ്‌റോസിനെ (60) ക്രൂരമായി മർദ്ദിച്ചതെന്ന് പോലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. ജോയ്‌റോസിന്റെ പരാതിയെത്തുടർന്ന് നേമം പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിലേക്ക് കയറിവരാൻ സജീവിനോട് പറഞ്ഞതാണ് വാക്‌തർക്കത്തിനിടയാക്കിയതെന്ന് പറയുന്നു.
ഇത് പിന്നീട് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. മറ്റ് പ്രവർത്തകർ ഇടപെട്ടാണ് സജീവിനെ പിടിച്ചുമാറ്റിയത്. തിരഞ്ഞെടുപ്പു സമയമായതിനാൽ കേസ് ഒതുക്കിത്തീർക്കാൻ പാർട്ടി തലത്തിൽ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, വാരിയെല്ലിന് പരിക്കേറ്റ ജോയ് റോസ് പരാതിയിൽ ഉറച്ചുനിന്നതോടെയാണ് പോലീസ് കേസെടുത്തത്. സജീവിനെതിരേ ശക്തമായ നടപടി വേണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.
Dispute in CPM in Nemath; Branch secretary hits and breaks party member's ribs, police register case on complaint











































