പാനൂർ : (www.panoornews.in)തലശേരി തലായി ഗോപാല പേട്ടയിൽ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞദിവസം ഉച്ചയോടെ ഉണ്ടായ രാഷ്ട്രിയ സംഘർഷത്തിൽ സി പി എം തലശേരി ഏരിയകമ്മിറ്റി അംഗവും മത്സ്യതൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറുമായ ഗോപാലപ്പേട്ടയിലെ സി പി സുമേഷി (43)നും ബി.ജെ.പി ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് സുനേഷ് സുരേഷ് ബാബു (45) വിനും പരിക്കേറ്റു.
ഇരുവരും ആശുപത്രിയിലാണുള്ളത്. സുമേഷിനെ ആക്രമിക്കാൻ വീട്ടിൽ അതിക്രമിച്ചു കടന്ന സുനേഷ് ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ചു. തടഞ്ഞപ്പോഴാണ് കൈക്കും മുഖത്തും പരിക്കേറ്റത്. ഇടത് കൈവിരലുകളുടെ എല്ല് പൊട്ടിയ നിലയിൽ സുമേഷിനെ തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎം ഏരിയകമ്മിറ്റി ഓഫീസായ സി എച്ച് സ്‌മാരകത്തിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോവുമ്പോൾ ഗോപാലപ്പേട്ട തിരുവാണി ക്ഷേത്രത്തിന് സമീപംവെച്ച് സുമേഷിനെ അക്രമി ചീത്തവിളിച്ചിരുന്നുവെന്നും ഇതിന് പിന്നാലെയാണ് വീടുകയറി അമ്മ സുഷമയുടെ മുന്നിൽ വച്ച് ആക്രമിച്ചതെന്നും സുമേഷ് പരാതിപ്പെട്ടു.


സി പി സുമേഷിൻ്റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് ഗോപാലയിൽ വച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതെന്ന് സുനേഷ് പരാതിയിൽ പറയുന്നു. പരിക്കേറ്റ സുനേഷ് തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിലാണുള്ളത്. പാർട്ടി ഏറിയാ കമ്മിറ്റിയംഗവും മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ നേതാവുമായ സുമേഷിനെ അക്രമിച്ച സംഭവത്തിൽ സി.പി.എം, തലശ്ശേരി ഏറിയ സിക്രട്ടറി സി.കെ.രമേശനും, ബി.ജെ.പി. ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് സുനേഷിനെ ആക്രമിച്ചതിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷും പ്രതിഷേധിച്ചു.
Violence against CPM area committee member and BJP booth committee member in Thalassery; Parties counter-accusations













































