(www.panoornews.in)വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്. ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്യാതെ ഇറങ്ങിയതും അപകടത്തിനു കാരണമായിട്ടുണ്ടാവാം. വളവിൽ വേണ്ട ജാഗ്രത പുലർത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്‍റെ വശങ്ങളിൽ എല്ലായിടത്തും സുരക്ഷ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
ആശുപത്രിയിൽ ആയതിനാൽ ഡ്രൈവറുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുതാലേ കൂടുതൽ വ്യക്തത വരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം സംബന്ധിച്ച റിപ്പോർട്ട് പൊള്ളാച്ചി ആർടിഒ തമിഴ്നാട് സർക്കാരിന് കൈമാറി. വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുകയാണ്.


കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.
കോയമ്പത്തൂര്‍ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെ വാർഡിലേക്ക് മാറ്റി. മസ്നിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
'Driver's lack of experience may have caused the accident'; Motor Vehicle Department's investigation report into Valparai accident













































