(www.panoornews.in)സംഗീതം സാർവ്വത്രികമായ ആസ്വാദ്യതയുള്ള ഒരു കലയായതിനാൽ അതിന്നെ വേർതിരിവിൻ്റെ അതിരുകൾ കെട്ടി നശിപ്പിക്കരുതെന്ന് ചലച്ചിത്ര പിന്നണിഗായകൻ എം.മുസ്തഫ മാസ്റ്റർ. ചാലക്കര നാട്യഗൃഹത്തിൻ്റെ പതിനാറാം വാർഷികാഘോഷത്തിൻ്റെ ഒന്നാം ദിവസം ചാലക്കര റോയൽ കോംപ്ലക്സിൽ സംഘടിപ്പിച്ച 'സംഗീതോത്സവം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയിൽ നിന്നുണ്ടായ സംഗീതം ആസ്വദിക്കാൻ മനുഷ്യൻ്റെ ഭാഷയോ ബുദ്ധിയോ ഒരു തടസ്സമാകുന്നില്ലെന്നും മുഴുവൻ ജീവജാലങ്ങളും ഒരു പോലെ ആസ്വദിക്കുന്ന സംഗീതത്തിനു ഒറ്റമതമേയുള്ളൂ അത് മനുഷ്യരെ പരസ്പരം ചേർക്കുന്ന സ്നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിയും പ്രോഗ്രാം കൺവീനറുമായ റിജേഷ് രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചാലക്കര പി.എം. ശ്രീ. ഉസ്മാൻ ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ കെ.വി. മുരളീധരൻ ആശംസകൾ നേർന്നു. കലൈമാമണി ദിവ്യ പ്രീതേഷ് സ്വാഗതവും ബിന്ദു മനോജ് കുമാർ നന്ദിയും പറഞ്ഞു.
തുടർന്നു നാട്യഗൃഹം സംഗീത വിദ്യാർഥികൾ അവതരിപ്പിച്ച 'സംഗീത നിശ' അരങ്ങേറി. രാജേഷ് കൊയിലാണ്ടിയുടെ 'വയലിൻ ഫ്യൂഷനും' ഉണ്ടായി. വാർഷികാഘോഷത്തിൻ്റെ രണ്ടാം ദിനമായ ഇന്ന് വൈകുന്നേരം മൂന്നു മണി മുതൽ ചാലക്കര പി. എം. ശ്രീ ഗവ.ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂൾ വേദിയിൽ ഒരുക്കുന്ന 'നൃത്തോത്സവം' മാഹി റീജ്യണൽ അഡ്മിനിസ്റ്റേറ്റർ അംഗിത് കുമാർ (ഐ.എ. എസ്.)ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം മഹേന്ദ്രൻ മുഖ്യാതിഥിയാവും. പ്രദീപ് ചൊക്ലി, കലൈമാമണി ചാലക്കര പുരുഷു എന്നിവർ ചടങ്ങിൽസംബന്ധിക്കും. നാട്യഗൃഹത്തിലെ വിദ്യാർഥികളൊരുക്കുന്ന 'നൃത്ത സന്ധ്യയും' അരങ്ങേറും.
M. Mustafa Master says that there is no caste or religion in the enjoyment of music











































