കണ്ണൂർ:( www.panoornews.in)കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പാപ്പിനിശ്ശേരിയിലാണ് സംഭവം. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖിന്റെ അടിയേറ്റ് ഗുരുതര പരിക്കേറ്റ പ്രശാന്തന്‍ ചികിത്സയിലാണ്.അടുത്ത സുഹൃത്തുക്കളായിരുന്നു ഷെഫീഖും പ്രശാന്തനും.
ഏറെ നാളായി വിദേശത്ത് ജോലി ചെയ്തിരുന്ന ഷെഫീഖ് അടുത്തിടെയാണ് നാട്ടില്‍ എത്തിയത്. ഇതിന് ശേഷം ഒരു കട തുടങ്ങുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. കടയിലെ ഇലക്ട്രിക് ജോലികള്‍ ചെയ്തിരുന്നത് പ്രശാന്തനാണ്. ഇന്ന് രാവിലെ പ്രശാന്തനെ കാണുന്നതിനായി ഷെഫീഖ് പ്രശാന്തന്റെ വീട്ടില്‍ എത്തിയിരുന്നു. ഈ സമയം പ്രശാന്തന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്രശാന്തന്‍ വരുന്നതുവരെ ഷെഫീഖ് കാത്തിരുന്നു.
ഇതിനിടെ പ്രശാന്തന്‍ വീട്ടിലേക്ക് എത്തി. ഈ സമയം ഷെഫീഖ് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കുന്നതിനായി പ്രശാന്തന്‍ വീട്ടിലേക്ക് കയറിപ്പോകുകയും തിരിച്ചുവന്ന സമയത്ത് ഷെഫീഖ് അവിടെയുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് പ്രശാന്തന്റെ തലയ്ക്ക് ആഞ്ഞ് അടിക്കുകയുമായിരുന്നു. പ്രശാന്തന്‍ സംഭവ സ്ഥലത്ത് കുഴഞ്ഞുവീണു.
നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പ്രശാന്തനെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രശാന്തനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷെഫീഖിനെ ട്രെയിൻ തട്ടിയത്. റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ഷെഫീഖ് മരിച്ചു. അതേസമയം പ്രശാന്തനെ ഷെഫീഖ് ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A young man who hit his friend on the head with a hammer in Kannur and then ran away was hit and killed by a train.











































