(www.panoornews.in)കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പ് യാത്രക്കാരനെ നടുറോഡിൽ കുടുക്കിയത് മൂന്നര മണിക്കൂർ. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി നൗഫൽ മണക്കാട്ടുപൊയിലിന്റെ വാഹനത്തിനുള്ളിലാണ് പാമ്പ് കയറിയത്.തൊട്ടിൽപ്പാലത്തുനിന്ന് വയനാട് തരുവണയിലെ ഭാര്യവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു നൗഫൽ.
ചുരം വ്യൂപോയിന്റിനടുത്തെത്തിയപ്പോൾ പെട്ടെന്നാണ് കാട്ടിൽനിന്ന് പെരുമ്പാമ്പ് റോഡ് മുറിച്ച് കടക്കുന്നത് നൗഫലിന്റെ ശ്രദ്ധയിൽപ്പെട്ടത്. വെപ്രാളത്തിൽ ബ്രേക്ക് പിടിച്ചതോടെ വീണ് ചെറുതായി പരിക്കേൽക്കുകയും ചെയ്തു.
എഴുന്നേറ്റ് സ്‌കൂട്ടർ നേരെയാക്കി വെച്ചതോടെ പാമ്പ് വാഹനത്തിലുള്ളിലേക്ക് കയറി. ഒച്ചയുണ്ടാക്കി ആളുകളെത്തുമ്പോഴേക്കും പാമ്പ് പൂർണമായി വാഹനത്തിന്റെ ബോഡിക്ക് ഉള്ളിലേക്ക് കയറിയിരുന്നു.
ആളുകൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് പാമ്പ് പിടിത്തക്കാരൻ എത്തി. പക്ഷേ, എത്ര പണിപ്പെട്ടിട്ടും പാമ്പ് പുറത്തിറങ്ങിയില്ല. ഇതോടെ വാഹനത്തിന്റെ ബോഡി പൂർണമായി അഴിക്കാൻ തീരുമാനിക്കുകയായിരുന്നു.ആളുകളെല്ലാം ചേർന്ന് ബോഡി അഴിച്ച് പാമ്പിനെ പിടിച്ച് കഴിയുമ്പോഴേക്കും അർധരാത്രി ഒരുമണിയോടടുത്തായി.


ഇതിനുശേഷമേ യാത്ര തുടരാനായുള്ളൂ. കുണ്ടുതോട് സ്വദേശിയായ നൗഫൽ കുറ്റ്യാടി പാറക്കടവിൽ ചിക്കൻസ്റ്റാളിൽ ജോലിചെയ്യുകയാണ്.
A python entered a scooter at Kuttiyadi Pass; a young man from Thottilpalam was trapped in the middle of the road for three and a half hours










































