(www.panoornews.in)ഏത് ജോലിയായാലും ഒരേ രീതിയിൽ തുടർന്നാൽ മടുത്തുപോകും. എന്തെങ്കിലും ഒരു “ചേഞ്ച്” വേണമെന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകും. എന്നാൽ കണ്ണൂരിലെ ഒരു വാഹനമോഷ്ടാവ് പരീക്ഷിച്ച ചേഞ്ച് കേട്ടാൽ ആരും അമ്പരക്കും. സാധാരണ കാറുകളും ബൈക്കുകളും മോഷ്ടിച്ച് കടത്തുന്ന മോഷ്ടാവിന്റെ കണ്ണിൽ ഇത്തവണ കുടുങ്ങിയത് പൊലിസ് ജീപ്പ്. “പൊലിസ് ജീപ്പും ഒരു വാഹനമല്ലേ” എന്ന ചിന്തയോടെ മറ്റൊന്നും നോക്കാതെ ജീപ്പ് കടത്തിയെങ്കിലും ഒടുവിൽ നാട്ടുകാരുടെ ജാഗ്രതയിൽ പ്രതി കുടുങ്ങി.
കണ്ണൂരിൽ പൊലിസ് വാഹനം മോഷ്ടിച്ചു കടത്തിയ കേസിൽ ഗുരുവായൂർ കല്ലുവളപ്പിൽ ഹൗസിൽ അംസത്ത് (48) എന്നയാളെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.
കണ്ണൂർ സൈബർ സെല്ലിന്റെ ഉപയോഗത്തിലുണ്ടായിരുന്ന പൊലിസ് ജീപ്പാണ് പ്രതി കവർന്നത്. രാത്രിയുടെ മറവിൽ ജീപ്പ് കടത്തിയ പ്രതി പിന്നീട് എസ്.എൻ പാർക്കിന് സമീപത്തെ ഒരു തട്ടുകടയിൽ എത്തി. എന്നാൽ പൊലിസ് വാഹനവുമായി എത്തിയ ആളുടെ പെരുമാറ്റത്തിലും യാത്രാ രീതിയിലും നാട്ടുകാർക്ക് സംശയം തോന്നി. സാധാരണ പൊലീസ് ഉദ്യോഗസ്ഥരുടെ രീതിയിലല്ല ഇയാളുടെ പെരുമാറ്റമെന്ന് മനസ്സിലാക്കിയ നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ തടഞ്ഞുവെച്ച നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിച്ച പൊലീസ് ജീപ്പും പൊലീസ് പിടിച്ചെടുത്തു.


നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ ആളാണ് അംസത്തെന്ന് പൊലീസ് പറഞ്ഞു. മുമ്പും സമാന കേസുകളിൽ ഇയാൾക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പോലീസ് വാഹനമെന്ന തിരിച്ചറിവുപോലും പ്രതിയെ പിന്തിരിപ്പിച്ചില്ലെന്നതാണ് കേസിന്റെ കൗതുകകരമായ വശം. എന്നാൽ നാട്ടുകാരുടെ ജാഗ്രതയും സമയോചിത ഇടപെടലും കൊണ്ടാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ പൊലീസിന് സാധിച്ചത്.
A special 'change' for the vehicle thief; The accused who stole a police jeep in Kannur was finally caught by locals and handed over to the police








.jpg)





.jpg)



























