(www.panoornews.in)ആത്മഹത്യകളേറുന്ന വർത്തമാനകാലത്ത് തലശേരി പൊലീസിൻ്റെ മാതൃകാ രക്ഷാപ്രവർത്തനം തുണയായത് ഒരു കുടുംബത്തിനും, നാടിനൊന്നാകെയും. ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. 112 എമര്‍ജന്‍സി നമ്പറിലേക്ക്, ''സുഹൃത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോകുന്നു'' എന്ന വിവരമാണ് പൊലീസ് സ്‌റ്റേഷനിൽ ലഭിച്ചത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ലൊക്കേഷന്‍ കണ്ടെത്തിയ പൊലീസ് ഉടൻ സ്ഥലത്തേക്ക് കുതിച്ചു. ടെംപിള്‍ഗേറ്റ് റെയില്‍വേ ട്രാക്ക് പ്രദേശത്ത് എത്തിയ പൊലീസ് നടത്തിയ തിരച്ചിലിൽ ഇരുട്ടില്‍ ഒളിച്ചിരുന്ന യുവാവിനെ കണ്ടെത്തി.
യുവാവിനെ അനുനയിപ്പിച്ച പോലീസ് പ്രശ്നങ്ങളില്ലാത്തവരില്ലെന്നും, ആത്മഹത്യ ഭീരുക്കളുടെ ആശ്രയമാണെന്നുമൊക്കെ യുവാവിനെ പറഞ്ഞു മനസിലാക്കി. പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകിയ പോലീസ് യുവാവിനെ സ്റ്റേഷനിലേക്ക് എത്തിക്കുകയും, ക്ഷീണിതനായതിനാൽ ഭക്ഷണമെത്തിച്ച് നൽകുകയും ചെയ്തു.
പിന്നീട് കുടുംബത്തെ വിളിച്ചുവരുത്തി, അവരുടെ സംരക്ഷണത്തില്‍ വിട്ടയച്ചു. എന്ത് പ്രശ്നമുണ്ടെങ്കിലും തങ്ങളെ വിളിക്കണമെന്നും, ഒരിക്കലും ഇങ്ങനെ ചിന്തിക്കരുതെന്നും പൊലീസുദ്യോഗസ്ഥർ ഉപദേശിച്ചു.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രവീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനേഷ്, ആകര്‍ഷ് എന്നിവരാണ് രാത്രിയിലെത്തിയ ഫോൺ കോളിന് പിന്നാലെ പോയതും, വിലപ്പെട്ട ഒരു ജീവൻ രക്ഷിച്ചതും. വിലപ്പെട്ട ഒരു ജീവൻ രക്ഷിച്ച പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം തുടരുകയാണ്.
Thalassery police who followed a call from somewhere saved the life of a young man; Big salute to Praveesh, Jinesh and Aakar
