പാനൂർ : (www.panoornews.in)യുവതലമുറയ്ക്ക് ദിശാബോധം നൽകി സർക്കാർ സേവനത്തിലേക്ക് നയിക്കുന്ന പാനൂരിന്റെ അഭിമാന പദ്ധതിയായ ഇൻസൈറ്റ് പരിശീലന പദ്ധതിക്ക് സഹായഹസ്തവുമായി മുൻ പഠിതാക്കൾ. ഇൻസൈറ്റ് പദ്ധതിയിലൂടെ കേന്ദ്ര-സംസ്ഥാന സേനകളിൽ ജോലി നേടിയ 104 പേരുടെ കൂട്ടായ്മയാണ് പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതി നായി മുന്നോട്ട് വന്നത്. പൂഴിയിൽ പരിശീലനം നൽകുമ്പോഴുണ്ടാകുന്ന പരിക്കുകളും, പ്രയാസങ്ങളും ഒഴിവാക്കാൻ 1,75,000 രൂപയുടെ ഹൈ ജെമ്പ് ബെഡ് വാങ്ങിനൽകിയാണ് ജോലി ലഭിച്ചവർ തങ്ങളുടെ പിന്മുറക്കാർക്ക് കൂട്ടായത്.
ഇന്നലെ വരെ പൂഴി നിറച്ച താല്ക്കാലിക സ്ഥലത്തായിരുന്നു ഹൈജമ്പും, ലോംഗ് ജമ്പും പരിശീലനം നടത്തിയിരുന്നത്. ഇതുമൂലം നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇൻസൈറ്റ് പരിശീലനം വഴി കേന്ദ്ര - സംസ്ഥാന സർവീസിന്റെ ഭാഗമായ 104 പേർ കൈ കോർത്തതോടെ പ്രശ്നത്തിന് പരിഹാരമായി.
ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും 1,75,000 രൂപയ്ക്കുള്ള ഹൈ ജെമ്പ് ബെഡ് പരിശീലന കേന്ദ്രത്തിലെത്തിച്ചാണ് ജോലി ലഭിച്ചവർ ഇൻസൈറ്റിനോടുള്ള തങ്ങളുടെ കടപ്പാട് പ്രകടിപ്പിച്ചത്. പുതിയ സൗകര്യം എത്തിയതോടെ പരിശീലനം കൂടുതൽ സുരക്ഷിതവും നിലവാരമുള്ളതുമായിരിക്കുമെന്ന് പരിശീലനത്തിന് നേതൃത്വം നൽകുന്ന കൺട്രോൾ റൂം എസ്ഐ ശിവദാസ് പറഞ്ഞു.
ഇപ്പോൾ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും, 2018 ൽ അന്നത്തെ പാനൂർ സി.ഐയുമായിരുന്ന വി.വി ബെന്നിയാണ് ഇൻസൈറ്റ് പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. ഒരു വീട്ടിൽ ഒരു സർക്കാർ ജോലി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇൻസൈറ്റ് വഴി ഏഴര വർഷത്തിനിടെ 104 പേർ കേന്ദ്ര - സംസ്ഥാന സർവീസുകളിൽ പ്രവേശിച്ചു കഴിഞ്ഞു. 6 പേർ നിയമനത്തിനായി കാത്തിരിക്കുകയാണ്.
ഹൈജെമ്പ് ബെഡ് കൈമാറ്റ ചടങ്ങിൽ പ്രമുഖ പ്രവാസി വ്യവസായി ചിറ്റുളി യൂസഫ് ഹാജി മുഖ്യാതിഥിയായി. പരിശീലനം വഴി ജോലി നേടുന്ന ഓരോ വിദ്യാർത്ഥിയും തങ്ങളാൽ കഴിയുന്ന വിധത്തിൽ ഇൻസൈറ്റിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വിരമിച്ച കായികാധ്യാപകരുടെയും, സാമൂഹ്യ പ്രവർത്തകരുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും പിന്തുണയോടെ ഏഴര വർഷത്തിനിടെ പാനൂരിൽ ഏറ്റവും കൂടുതൽ സർക്കാർ ജോലിക്കാരെ സൃഷ്ടിക്കാൻ ഇൻസൈറ്റിനായി.
പാനൂർ, ചൊക്ലി, കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ പെട്ട വിദ്യാർത്ഥികൾക്കായിരുന്നു ആദ്യ ഘട്ടത്തിൽ പരിശീലനം. പിന്നീട് മറ്റു സ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികളെത്തിതുടങ്ങി. ഇപ്പോൾ അവധിക്കാലമായതോടെ കൊച്ചു കുട്ടികളും പരിശീലനത്തിന്റെ ഭാഗമാകുന്നുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെ പരിശീലനത്തിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഇൻസൈറ്റ് കോർഡിനേറ്റർ ഇ. സുരേഷ് ബാബു മാസ്റ്റർ അറിയിച്ചു.
കായികാധ്യാപകരായ പി.പി. ജയപ്രകാശ്, കെ. രാജീവൻ, വി.കെ. മോഹൻദാസ്, കെ. മുകുന്ദൻ, പരിശീലകൻ എം. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. കൺട്രോൾ റൂം എസ്.ഐ സുനിൽകുമാർ സ്വാഗതവും, വിദ്യാർത്ഥി വി.എം.കെ. നിതിൻ നന്ദിയും പ പറഞ്ഞു.
A group of job seekers supported Panur's prestigious Insight training program; provided a high jump bed worth Rs. 1,75,000 to improve training facilities














































