(www.panoornews.in)വടകര ചാനിയംകടവിൽ കണ്ടെത്തിയ ബോംബുകൾ വ്യാജമെന്ന് പൊലീസിന്റെ സ്ഥിരീകരണം. രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത്, ഭീതിപടർത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ്, സിപിഎം സംഘർഷം നിലനിൽക്കുന്ന സ്ഥലമാണ് വടകരയിലെ ചാനിയം കടവ്. കഴിഞ്ഞ ദിവസം സ്ഥലത്തുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.


പ്രദേശത്ത് കനത്ത പൊലീസ് കാവൽ തുടരുന്നതിനിടയിലാണ് ചാനിയംകടവ് - ശാന്തി നഗർ റോഡ് ജങ്ഷനിൽ കലുങ്കിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയ ശേഷം ബോംബ് നിർവീര്യമാക്കാനുള്ള നടപടികൾ തുടങ്ങി.
പിന്നാലെയാണ് വ്യാജ ബോംബാണെന്ന സ്ഥീരികരണം. സ്റ്റീൽ പാത്രത്തിൽ മണലും വെടിമരുന്നിന്റെ അംശവും നിറച്ച് പരിഭ്രാന്തി പടർത്താനുള്ള നീക്കമാണുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് നിരീക്ഷണം കൂടുതൽ കർശനമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
Vadakara worries are over; Police confirm that the steel bombs found stored in a bucket in Vadakara are fake












































